“കാണിക്കാൻ മറ്റൊന്നുംതന്നെ കയ്യിലില്ലാത്തവർ പൊങ്ങച്ചമെങ്കിലും കാണിച്ചോട്ടെന്നേ.”
– ബാൽസാക്
വീമ്പു പറയുന്നത്, ഇപ്പോഴത്തെ ഭാഷയില്‍പ്പറഞ്ഞാല്‍ തള്ളുന്നത്, ഒരു നല്ല ഗുണമല്ലെന്ന് കുട്ടിക്കാലത്തേ മിക്കവരേയും പഠിപ്പിക്കാറുള്ളതാണ്. എന്നിട്ടുമെന്താണ് പലരും അതൊരു ശീലമാക്കിയിരിക്കുന്നത്? മറുവശത്ത്, നമുക്ക് ഒരു നേട്ടത്തെക്കുറിച്ചു മാലോകരെ അറിയിക്കണം എന്നിരിക്കട്ടെ. തള്ളുകയാണ് എന്ന തോന്നല്‍ ജനിപ്പിക്കാതെ അതെങ്ങിനെ സാധിച്ചെടുക്കാം? ഇതെല്ലാമൊന്നു പരിശോധിക്കാം.
നേട്ടങ്ങളും വിജയങ്ങളും സുഹൃത്തുക്കളോടും പരിചയക്കാരോടും പങ്കുവെക്കുന്നതും അവരോടൊപ്പം ആഘോഷിക്കാന്‍ തോന്നുന്നതും ചീത്തക്കാര്യമൊന്നുമല്ല. എന്നാലത് തള്ള് എന്ന മോശം പ്രവൃത്തിയാകുന്നത് അവരെ താഴ്ത്തിക്കെട്ടുന്ന മട്ടിലോ, അവരിൽ അസൂയ ഉളവാക്കണമെന്ന ദുരുദ്ദേശത്തിലോ, താൻ അവരെക്കാൾ മുകളിലാണെന്നു പറഞ്ഞുവെക്കുന്ന രീതിയിലോ, പൊലിപ്പിച്ചോ, അത്യഭിമാനത്തോടെയോ ഒക്കെ വാര്‍ത്ത വിളംബരം ചെയ്യുമ്പോഴാണ്.
വാ കൊണ്ടു പറയുന്നതു മാത്രമല്ല തള്ളിന്‍റെ പരിധിയിൽ വരുന്നത്. പരശ്രദ്ധ ആകർഷിക്കാനും ആളുകളെക്കൊണ്ട് അതേപ്പറ്റി ചോദ്യമുയര്‍ത്തിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ വസ്തുവകകൾ പ്രദർശിപ്പിക്കുന്നതും അതിൽപ്പെടും — സംസാരമദ്ധ്യേ പുതിയ ഫോൺ ഇടയ്ക്കിടെ എടുത്തു കാട്ടുന്നതും ഈയിടെ കിട്ടിയ ട്രോഫി വിരുന്നുകാർ വരുന്ന തക്കം നോക്കി സ്വീകരണമുറിയില്‍ സ്ഥാപിക്കുന്നതും പോലെ.
നാമായിട്ടതു ചെയ്യാതെ പകരം മറ്റൊരാളെക്കൊണ്ടു തള്ളുവർത്തമാനം പറയിക്കുന്നതു വേറൊരു രീതിയാണ്. ഭാര്യ ഭര്‍ത്താവിനെപ്പറ്റിയും ഒപ്പം അയാള്‍ തിരിച്ചും പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് ഇതിൽപ്പെടുന്നു.
ഇപ്പറഞ്ഞതൊന്നും മിതമായ അളവിൽ ഒരു മോശം കാര്യമാകുന്നില്ല, മറിച്ച് മുമ്പു പറഞ്ഞപോലെ ഏറിയ തോതിലോ അപരരെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചോ ചെയ്യുമ്പോഴാണു തള്ളാകുന്നത്.
ഇനിയും ചിലരുടേത് “വിനയാന്വിത വീമ്പുകൾ” (humble bragging) ആകാം. ഒരു നേട്ടം വെളിപ്പടുത്തുമ്പോള്‍ അതിനെയോ തന്നെത്തന്നെയോ ഒന്നു വിലയിടിച്ചുകാട്ടുകയോ ഒപ്പം ഒരു പരാതി കൂടിച്ചേര്‍ക്കുകയോ ആണ് ഇതിന്‍റെ രീതി — “എന്തൊരു ഭംഗിയാ എനിക്ക് എന്നാണ് കാണാന്‍ വന്നവരൊക്കെ പറഞ്ഞത്. എല്ലാര്‍ക്കും കണ്ണിനെന്തോ കുഴപ്പമുണ്ട്,” “ഇന്നു ഡെല്‍ഹിയിലാണെങ്കില്‍ നാളെ ബോംബെയിലാകും മീറ്റിംഗ്; ഫ്ലൈറ്റിലിരുന്നും ഫൈവ്സ്റ്റാര്‍ ഫുഡ്ഡു കഴിച്ചും മടുത്തു” എന്നൊക്കെപ്പോലെ.
പ്രണയപരാജയം പോലുള്ള അനുഭവങ്ങള്‍ക്കു പിറകേ, അതൊന്നും തന്നെ സ്പര്‍ശിച്ചിട്ടേയില്ല എന്നു മറ്റേ വ്യക്തിക്കു കാണിച്ചുകൊടുക്കാന്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലും മറ്റും തള്ളുകള്‍ ഇറക്കാം. കൌമാരക്കാര്‍, ലോകത്തിന്‍റെ കണ്ണില്‍ തങ്ങള്‍ക്കുള്ള വിലയെസ്സംബന്ധിച്ച പ്രായസഹജമായ സന്ദേഹങ്ങള്‍ മൂലം, തള്ളിനെ കൂടുതലായി ആശ്രയിക്കാം.
ഒരാളെ ആദ്യമായിട്ടു പരിചയപ്പെടുമ്പോള്‍ നല്ലൊരു അഭിപ്രായവും മതിപ്പും നേടിയെടുക്കാന്‍ അല്‍പം പൊങ്ങച്ചം സഹായിച്ചേക്കും. ജോബ് വെബ്സൈറ്റുകളിലും തൊഴിലപേക്ഷകളിലും ഇന്‍റര്‍വ്യൂകളിലുമൊക്കെ ഇത്തിരി തള്ളു പയറ്റുന്നത് ഒരു നല്ല ജോലി തരപ്പെടാന്‍ ഉതകിയേക്കാം. ഓണ്‍ലൈനിലാണെങ്കില്‍, നേര്‍പ്പരിചയമില്ലാത്ത കുറേപ്പേര്‍ക്കു മുന്നില്‍ ശ്രദ്ധയും പേരും സമ്പാദിക്കുക ഇത്തിരി തള്ളു പുറത്തിറക്കാതെ സാദ്ധ്യമായേക്കില്ല. ജോലിക്കിടെ ആകെ ക്ഷീണിച്ച്, ബാക്കി മുഴുമിക്കാന്‍ ഉന്മേഷം ശേഷിക്കാതെ നില്‍ക്കുന്നേരം, സോഷ്യല്‍ മീഡിയയില്‍ ലേശം ആത്മപ്രശംസ പ്രസിദ്ധീകരിച്ച് ഇത്തിരി ലൈക്കുകളും അഭിനന്ദനക്കമന്‍റുകളും സ്വരൂപിക്കുന്നത് ഉത്തേജനപ്രദമാകാം. സ്വയംമതിപ്പില്‍ പിന്നാക്കമായവര്‍ക്ക് സോഷ്യല്‍മീഡിയയിലെ തള്ളു പോസ്റ്റുകള്‍ക്ക് കുറച്ചെങ്കിലും അനുകൂല പ്രതികരണങ്ങള്‍ കിട്ടുന്നത് ഔഷധഫലം ചെയ്യാം.
അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലികമായ ചില പ്രയോജനങ്ങള്‍ക്കായി, തന്ത്രപൂര്‍വ്വം, ഇത്തിരി തള്ളു രംഗത്തിറക്കുന്നത് ഗുണകരമാകാമെന്നു ചുരുക്കം.
മറുവശത്ത്, തള്ള് അമിതമോ ഒരു ശീലമോ ആകുന്നത് പല രീതിയില്‍ ദോഷകരമാകാം. ചുറ്റുമുള്ളവര്‍ക്ക് സദാ തള്ളുന്നവരെപ്പറ്റി അഹങ്കാരികള്‍, തന്‍കാര്യം മാത്രം നോട്ടമുള്ളവര്‍, വിശ്വസിക്കാന്‍ കൊള്ളാത്തവര്‍, ആത്മാര്‍ത്ഥതയില്ലാത്തവര്‍ എന്നൊക്കെ അഭിപ്രായം വരാം. അങ്ങിനെ അവര്‍ക്കു നല്ല വ്യക്തിബന്ധങ്ങള്‍ കിട്ടാതാകാം. സോഷ്യല്‍ മീഡിയയില്‍ കയ്യടിക്കുന്നവര്‍ പോലും അവരെപ്പറ്റി നന്നല്ലാത്ത ധാരണ ഉള്ളില്‍ സൂക്ഷിക്കാം.
മുമ്പു പറഞ്ഞ “വിനയാന്വിത വീമ്പുകൾ” പതിവാക്കിയവരെപ്പറ്റി കൂടുതല്‍ മോശം അഭിപ്രായമാണു രൂപപ്പെടുകയെന്നു പഠനങ്ങളുണ്ട്.
പൊങ്ങച്ചക്കാര്‍ എന്ന ഖ്യാതി വീഴുമോ എന്ന ഭീതിയാല്‍ നേട്ടങ്ങള്‍ മറ്റുളളവരെ അറിയിക്കാന്‍ മടിക്കുകയും രഹസ്യമാക്കി വെക്കുകയും ചെയ്യുന്നവരുമുണ്ട്. തള്ളാണെന്നു കേള്‍വിക്കാര്‍ക്കു തോന്നിക്കാത്ത രീതിയില്‍ നമ്മുടെ നേട്ടങ്ങളെ എങ്ങിനെ അവതരിപ്പിക്കാം? ചില വിദ്യകള്‍ ഇതാ:
നിരന്തരം വീരസ്യം വിളമ്പുന്നവരെ ഇനിപ്പറയുന്ന രീതികളില്‍ നേരിടാം:
(2020 ഡിസംബര്‍ ലക്കം 'മാധ്യമം കുടുംബ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.